പുസ്തകത്താളുകളിൽ മയിൽപ്പീലി സൂക്ഷിച്ചുവെക്കുന്നപോലെ ഞാൻ മനസ്സിൽ ഒരുപാടു കാലമായി സൂക്ഷിച്ചുവെച്ചിരുന്ന ഒരാഗ്രഹമായിരുന്നു വിദേശയാത്ര. പലഭാഷകളിലും പലനിറങ്ങളിലും പലദേശങ്ങളിൽ നിന്നുമുള്ള പരിഷ്കാരികളായ ഒരുപാടു ആളുകൾ, അവരുടെ ജീവിത നിലവാരം നിലനിർത്താൻ നീണ്ടനേരം പണിയെടുക്കുന്ന ജോലിക്കാർ(വിശിഷ്യ മലയാളികൾ), ആകാശംമുട്ടെ നിവർന്നു നില്ക്കുന്ന കെട്ടിടങ്ങൾ, ഭംഗിയുള്ള വസ്ത്രങ്ങൾ ധരിച്ചു വശ്യത കാണിച്ചു നടക്കുന്ന യുവതിയുവാക്കൾ, തിക്കിലുംതിരക്കിലും നിൽക്കാൻ കഴിയാത്ത ഷോപ്പിംഗ്‌മാളുകൾ, ജനനിഭിഡമായ കടലോരങ്ങൾ അങ്ങനെ ഒരുമയില്പ്പീലി പുസ്തകത്തിനുള്ളിൽ വെച്ച് പെറ്റുപെരുകുന്നപോലെ എന്റെ മനസ്സാകുന്ന പുസ്തകത്തിൽ ആ ആഗ്രഹം പെറ്റുപെരുകിയിരുന്നു. ആകാശം കാണിക്കാതിരുന്നാൽ മയിൽപ്പീലി പെറ്റു പെരുകുമെന്ന് ഒന്നാംക്ലാസിലെ കൂട്ടുകാരികൾ പറഞ്ഞ കാര്യത്തിന്റെ പൊരുൾ അന്നാണെനിക്കു മനസ്സിലായത്.
ഒരു ഞായറാഴ്ച രാത്രി 11 മണിക്കാണ് ഞാൻ ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയത്, സ്പോണ്സെറുടെ രേഖകൾ (അതായത് എന്റെ ഭർത്താവിന്റെ ) ഇല്ലാത്തതു കൊണ്ടു കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ പുകിലുകൾ കൊണ്ടാകണം എന്റെ ആദ്യത്തെ വിമാനയാത്രയാണെന്ന കാര്യം പോലും ഞാൻ മറന്നു പോയിരുന്നു. വിമാനത്താവളത്തിൽ നിന്നും പുറത്തു വന്നു എന്റെ സ്പോണ്സതറെ കണ്ടപ്പോൾ ശരിക്കും പത്താം ക്ലാസ് പരീക്ഷാഫലം വന്നു റാങ്ക് കിട്ടിയവളുടെ സന്തോഷമായിരുന്നു, അതോടെ എന്റെ 6 മണിക്കൂർ യാത്രയുടെ ക്ഷീണവും ഇല്ലാതായി. പിന്നെ എന്റെ ഭാവനകളിൽ കാണാറുള്ള പോലെ അമ്ബരച്ചുംബികളായ കെട്ടിടങ്ങളും കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന റോഡുകളും, തെരുവിന്റെ ഭംഗിയെ ശോഭിപ്പിക്കുന്ന തെരുവുവിളക്കുകളും, സിനിമയിൽ കാണാറുള്ള പോലെ മനോഹരമായ റോഡുകളും അതിന്റെ സൗന്ദര്യം പതിന്മാടങ്ങക്കാൻ പൂതുല്ലസിച്ചു നില്ക്കുന്ന ചെടികളും, അങ്ങനെ നയനാനന്ദകരമായ ഒരു പട്ടണക്കാഴ്ച്ച. ഇതെല്ലാം ആസ്വദിക്കുന്ന തിരക്കിൽ ഞങ്ങളുടെ കാർ പോകുന്നത് ഞാൻ അറിഞ്ഞതേയില്ലായിരുന്നു, സ്പോണ്സെർ എന്തൊക്കൊയോ പറയുന്നുമുണ്ടായിരുന്നു. ഓട്ടപ്പാത്രത്തിൽ വെള്ളമൊഴിച്ച പോലെ കുറച്ചൊക്കെ കേട്ടു എന്നു മാത്രം.
കുറച്ചു കഴിഞ്ഞപ്പോൾ ഇരുവശത്തുമുള്ള കെട്ടിടങ്ങളുടെ വലുപ്പം കുറയാൻ തുടങ്ങി, പിന്നെ വശങ്ങളിൽ ഇരുട്ടിതുടങ്ങി, പിന്നീടങ്ങോട്ട് ഇരുട്ടിന്റെ കാഠിന്യം കൂടിക്കൂടി വന്നു അത് പിന്നെ വെറും തെരുവുവെളിച്ചം മാത്രമായി. പിന്നീടങ്ങോട്ട് ഇരുവശങ്ങളിലും മരുഭൂമിയായിരുന്നു, തെരുവ് വെളിച്ചത്തിൽ മരുഭൂമി കുറച്ചൊക്കെ കാണാമായിരുന്നു, ബാക്കിയുള്ളത് ഒന്നും തിരിച്ചറിയാനാകാത്ത ഇരുട്ട് മാത്രം. ആദ്യമൊക്കെ ഹരിത കേരളത്തിൽ നിന്നും വരുന്ന ആർക്കും തോന്നാറുള്ള ഹൃദ്യതയൊക്കെ തോന്നി, പിന്നെ അത് ജിജ്ഞാസയിലേക്ക് വഴിമാറി. ഇനിയും യാന്ബുവിലെത്താൻ രണ്ടു മണിക്കൂർ ദൂരമുണ്ടെന്നറിഞ്ഞപ്പോൾ പിന്നെ ഞങ്ങൾ അല്പം കുടുംബകാര്യങ്ങൾ പറഞ്ഞു തുടങ്ങി, സമയം 12.30 മണി, ഇടക്കൊക്കെ ഞാൻ മീറ്ററിലേക്ക് നോക്കുംബോൾ 120km-ഉം 150km-ഉം 180km-ഉം ഒക്കെ വേഗത കാണാമായിരുന്നു. എന്റെ സ്പോണ്‍സറർക്കു ഡ്രൈവിംഗ് ആണോ സൌദിയിൽ ജോലി എന്നുവരെ അതുകണ്ട് സംശയിച്ചു പോയി.
മണിക്കൂറുകൾ കഴിഞ്ഞുപോയത് സത്യത്തിൽ അറിഞ്ഞതേയില്ല, കൂറെ മാസങ്ങൾക്കു ശേഷം കണ്ടതുകൊണ്ടായിരിക്കണം ഒരുപാടു സംസാരിക്കാനുണ്ടായിരുന്നു. അപ്പോഴേക്കും യാന്പു അതിർത്തിയിലെ ചെക്ക്പോസ്റ്റ് എത്തി, അവിടെ സാധാരണ പരിശോധിക്കാറില്ലത്രെ, പറഞ്ഞു തീര്ന്നില്ല ധോ "പ്ഡീം" എന്ന ശബ്ദത്തിൽ വണ്ടി ഒന്നു ആടിയുലഞ്ഞു, അതൊരു സ്പീഡ് ബ്രേകർ ആയിരുന്നു വർത്തമാനത്തിനിടക്ക് ശ്രദ്ധിച്ചിട്ടില്ലായിരുന്നു പാവം. ഇത് കണ്ട പോലീസുകാരൻ ഞങ്ങളുടെ വണ്ടിക്കു കൈ കാണിച്ചു, സ്പോണ്സർ നീട്ടിയൊരു സലാം പറഞ്ഞു, പറഞ്ഞ അതേ ഊക്കോടുകൂടിത്തന്നെ പോലീസുകാരൻ അത് മടക്കി. പിന്നെ പോലീസുകാരൻ അറബിയിൽ എന്തൊക്കെയോ ചോദിച്ചു, അപ്പോൾ സ്പോണ്സർ എന്തൊക്കെയോ എടുത്തു കൊടുത്തു. പിന്നെ എന്തൊക്കെയ നടന്നതെന്ന് അറബി അറിയാത്തതുകൊണ്ട് എനിക്ക് മനസ്സിലായില്ല. അറബി അറിയാത്തതുകൊണ്ട് മനസ്സിലാക്കണ്ടല്ലോ എന്നും കരുതി ഞാൻ സീറ്റിൽ ചാരിയിരുന്നു. പിന്നെ സ്പോണ്സതർ വണ്ടി പാർക്ക് ചെയ്തു പോലീസുകാരന്റെ അടുത്തേക്ക് പോയി, പഞ്ചാബിഹൌസിൽ ദിലീപ് പറയുന്ന പോലെ "ജഭ ജപ ജഭാ" എന്നു അറബി തീരെ അറിയാത്ത ആളെ പോലെ പറയുന്നുണ്ടായിരുന്നു, ഇടക്കൊക്കെ ഇംഗ്ലീഷിൽ പറയുംബോൾ ഞാൻ ഈ നാട്ടുകരനല്ലെ എന്ന മട്ടിൽ സൗദിപോലീസുകാരൻ തലതിരിക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തിൽ അറബി പറഞ്ഞ എന്റെ സ്പോണ്സർ അറബി ആദ്യമായി കേൾക്കുന്ന പോലെ നിൽക്കുന്നത് കണ്ടു ഞാൻ ആകെ ചിന്താ കുഴപ്പത്തിലായി. പിന്നെയാണു മനസ്സിലായതു അറബി അറിയില്ല എന്ന സഹതാപം കിട്ടനായിരുന്നു ആ "ജഭ ജപ"യൊക്കെ എന്നു, കാരണം ആ പോലീസുകാരൻ ചോദിക്കുന്ന പേപ്പർ കൊണ്ടുവരാൻ സ്പോണ്‍സർ മറന്നിരുന്നു. എന്തായാലും ഞങ്ങൾ ഒരുവിധം രക്ഷപ്പെട്ടു, മൂന്നു വർഷത്തിൽ ആദ്യമായാണത്രെ ആ ചെക്ക്പോസ്റ്റിൽ പരിശോധിക്കുന്നത. പിന്നീടങ്ങോട്ട് ചെക്ക്പോസ്റ്റുകളുടെ ജാഥ തന്നെ ആയിരുന്നു. എന്തായാലും അരമണിക്കൂർ കഴിഞ്ഞപ്പോൾ വീട്ടിലെത്തി ക്ലോക്കിൽ നോക്കിയപ്പോൾ രണ്ടു മണി, ഹോട്ടൽ മുറിയുടെ പോലെ കൃത്യമായി അടുക്കിവച്ച ബെഡ്രൂം കണ്ടപ്പോൾ ശരിക്കും ഉറങ്ങിപ്പോയതറിഞ്ഞില്ല. അങ്ങനെ എന്റെ ആദ്യത്തെ പ്രവാസവാസദിനം ശുഭമായി പര്യവസാനിച്ചു.
പിന്നീടങ്ങോട്ട് ബലക്ഷയം വന്ന മയില്പ്പീലികൾ ചത്തൊടുങ്ങുന്ന പോലെ എന്റെ പല ഭാവനകളും തിരുത്തലുകൾക്ക് വിധേയമായി. ചുരുക്കിപ്പറഞ്ഞാൽ സ്പോണ്സർ ജോലിക്കു പോയാൽ ഞാനും കുറെ അയൽവാസികളായ ഇംഗ്ലീഷുകാരും മാത്രമായി. പിന്നെ ആകെ ഒരാശ്വാസമുള്ളത് സ്പോണ്സ്ർ ജോലി കഴിഞ്ഞു വന്നാൽ പുറത്തു പോകുന്നത് മാത്രമായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ഈ ആഴ്ച മദീനയിൽ പോകാമെന്നു സ്പോണ്സർ പറഞ്ഞത്, കൂടെ ഹജ്ജിനു വന്ന എന്റെ മാമനെയും കാണാമല്ലോ എന്നു പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. അങ്ങനെ എന്റെ സൗദിയിലെ ആദ്യത്തെ വെള്ളിയാഴ്ച ഞങ്ങൾ മദീനയിലേക്ക് പുറപ്പെട്ടു, പ്രഭാതഭക്ഷണം തൊട്ടടുത്തുള്ള ഒരു പെട്രോൾ പമ്പിലെ കടയില്നിന്നും വാങ്ങിച്ചു ഞങ്ങൾ പുറപ്പെട്ടു. അതികം വൈകിയില്ല ധേ പിന്നേം ചെക്ക്പോസ്റ്റ്!!! ഞാൻ വന്ന ആദ്യദിവസം കുടുങ്ങിയ അതെ ചെക്ക്പോസ്റ്റ്ഞാൻ സീറ്റ് ബെൽറ്റെല്ലം ശരിയാക്കി ഇരുന്നു, പക്ഷെ പോലീസുകാരൻ ശ്രദ്ധിച്ചതുപോലുമില്ല.
അങ്ങനെ യാത്ര തുടർന്നു, ഇരുവശങ്ങളിലും വെള്ള പരവതാനി വിരിച്ചപോലെ നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മരുഭൂമി, പച്ചപ്പിന്റെ ഒരു അംശം പോലും കാണാനാവാത്ത അവസ്ഥ. ആദ്യമൊക്കെ എനിക്കു ഉൾകൊള്ളാൻ പറ്റിയില്ല, പിന്നെ പതിയെ അതിനോട് താതാത്മ്യം പ്രാപിച്ചു. ഏതാണ്ടു മുക്കാമണിക്കൂർ കഴിഞ്ഞപ്പോൾ ദൂരത്തിൽ മണ്ണുമലകൾ കാണാൻതുടങ്ങി, ആകാംഷയോടെ നോക്കുന്നത് കണ്ടപ്പോൾ സ്പോണ്സടര് ഇടപെട്ട് അതിന്റെ ചരിത്രം പറയാൻ തുടങ്ങി,ആ മലകള്ക്കാപ്പുറമാണത്രെ ബദർ എന്ന സ്ഥലം.
മണ്‍തരികൾ ഒരേ വലുപ്പത്തിൽ ചെറുതായി അരിച്ചു വിതറിയ പോലെ നീണ്ടു കിടക്കുന്ന മണല മല. വിശുദ്ധ ഖുറാൻ സൂറത്തുൽ ആലിമ്രാനിലൂടെ പടച്ചവൻ മുസ്ലിമീങ്ങളെ യുദ്ധത്തിൽ സഹായിച്ചു എന്ന് പറഞ്ഞ ആ വിശുദ്ധ സ്ഥലം, കണ്ടപ്പോൾ മനസ്സില് ശരിക്കും ഒരു കുളിർക്കാറ്റു വീശിയ അനുഭൂതിയായിരുന്നു. ശക്തിയിലും സൈന്യബലത്തിലും മുസ്ലിമീങ്ങളുടെ മൂന്നിരട്ടിയിലതികം വന്ന മക്കാ മുശ്രിക്കുകളെ തോൽപ്പിക്കാൻ, വിശ്വാസവും അർപ്പണ ബോധവുമായിരുന്നു നബി (സ) യുടെയും സ്വഹാബിമാരുടെയും മുഖ്യആയുധം. സ്വല്പം വേഗത കുറച്ചു ഒരു മണല മലയുടെ അരികിലായി വണ്ടി നിർത്തി ഞങ്ങളിറങ്ങി, നല്ല ചൂട് കാറ്റു. ഞങ്ങളുടെ കാറിന്റെ വാതിലെല്ലാം കാറ്റിന്റെ ശക്തി കാരണം തൊട്ടപ്പോഴേക്കും അടഞ്ഞുപോയി. ഈ പ്രതികൂല സാഹജര്യത്തിലാണല്ലോ നബി (സ) യും സ്വഹാബികളും സ്വന്തം ബന്ധുക്കളും സമൂഹവും ആട്ടിയിറക്കിയിട്ടും, സംബത്തെല്ലാം കൊള്ളയടിക്കപ്പെട്ടിട്ടും, എല്ലാം അതിജീവിച്ച് ഏകനായ ദൈവത്തിനെ മാത്രം ആരാധിക്കുന്നതിനു വേണ്ടി പടപോരുതിയത് എന്ന് ഒരു വേള ചിന്തിപ്പിക്കാൻ ശക്തിയുണ്ടായിരുന്നു ആ കാറ്റിന്. പക്ഷെ വിശ്വാസത്തിൽ അടിയുറച്ച അവരുടെ മുന്നിൽ, എതിർ സൈന്യത്തിന്റെ വലുപ്പത്തിനോ, അതിലുള്ള ആളുകൾക്കോ ഒരു പ്രസക്തിയും ഇല്ലായിരുന്നു. സ്വഹാബികളുടെ വിശ്വാസത്തിന്റെ ആഴം കേട്ടപ്പോൾ, സമൂഹത്തിലെ പദവിക്കു വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്ന ആധുനിക തലമുറ എത്രത്തോളം മാറേണ്ടിയിരിക്കുന്നു എന്നാലോജിച്ചുപോയി. അപ്പോഴേക്കും സമയം കാലത്ത് 8 മണി, കാറ്റിന്റെ ശക്തി കൂടി മണൽ മാനംമുട്ടെ ഉയർന്നു വരുന്നത് കണ്ടപ്പോൾ ഞങ്ങൾ വേഗം വണ്ടിയിൽ കയറി യാത്ര തുടർന്നു.
വിജനമായ വീഥികൾ, ഇരു വശങ്ങളിലും മലകൾ, കണ്ണാടിപോലെ തിളങ്ങുന്ന റോഡുകൾ, വളവുകളും തിരിവുകളും അതിനിടയിൽ ഭംഗിയായി നില്ക്കുന്ന മലകളും ഒരു നല്ല കാഴ്ചയായിരുന്നു. മദീന യാത്ര എന്നു കേൾക്കുമ്പോൾ ഈ കാഴ്ച ഇപ്പോഴും മനസ്സില് പ്രത്യക്ഷപ്പെടും, പക്ഷെ മക്കയിൽ നിന്നും മദീനയിലേക്ക് ബദർ വഴി വരുന്നവർക്ക്ക്ക് മാത്രമേ ഇത് കാണാൻ പറ്റുകയുള്ളു . റോഡില്ലാത്ത കാലത്ത് നബിയും സ്വഹാബികളും നടന്നിരുന്ന വഴിയാണല്ലോ ആ കാണുന്ന മലകൾ എന്നോർത്തപ്പോൾ അവരന്നു സഹിച്ച ത്യാഗത്തിന്റെ ആഴം ആലോചിക്കത്തക്കതായിരുന്നു. ഈ മണല്ക്കാറ്റുകളെയും, ചൂടിനേയും അതിജീവിച്ചു നമുക്കു നേടിത്തന്ന ദീനിനോട് നാമൊക്കെ എത്ര കൂറ് പുലർത്തുന്നുവെന്നതു ഒരു പുനർവിജിന്തനം ചെയ്യേണ്ടിയിരിക്കുന്നു എന്ന് മനസ്സില് തോന്നി.
അങ്ങനെ ആലോചിചിരുന്നപ്പോഴാണ് എനിക്കൊരു ചോദ്യം മനസ്സിൽ വന്നതു, എന്ത് കൊണ്ടാണ് മുസ്ലിമീങ്ങൾ പണ്ട് നബി (സ) നടത്തിയപോലെ അല്ലെങ്കിൽ അതിനുശേഷം വന്ന സ്വഹാബിമാർ നടത്തിയ പോലെ ഇസ്ലാമിനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാത്തത്, ഞാൻ സ്പോണ്‍സറോട് ചോദിച്ചു. അദ്ദേഹം കാഴ്ചപ്പാട് വിവരിച്ചു തുടങ്ങി, സത്യത്തിൽ ദീനിനെയും ദീനിലെ മുൻഗണന ക്രമത്തിനെയും കുറിച്ചുള്ള അജ്ഞതയാണ് ആധുനിക മുസ്ലീങ്ങളെ ഇസ്ലാമിൽ നിന്നും അകറ്റി നിറുത്തിയത്. ഇന്ന് ലോകത്തെമ്പാടും മുസ്ലിങ്ങൾക്കിടയിൽ ചെറിയ കാര്യങ്ങൾക്കായി ചേരിതിരിഞ്ഞ് വാദപ്രതിവാദങ്ങൾ നടത്തുകയാണ്, ഇത്തരം കാര്യങ്ങൾക്ക് അറിയുന്നവനും അല്പജ്ഞാനിയും അറിയാത്തവനും യഥേഷ്ടം അഭിപ്രായം പറഞ്ഞു സത്യത്തെ വികലമാക്കുന്ന ഒരവസ്ഥയാണുള്ളത്. അങ്ങനെ എല്ലാവരും ഇന്നു ധീനിന്റെ വക്താക്കളാണ്, ആധുനിക ഭാഷയിൽ സ്പോണ്‍സർ അത്തരക്കാരെ മുസ്ലിം ബ്രാൻഡ് അംബാസഡർ എന്നു നല്ല പേരും നല്കി. ഇത്തരക്കാർ ഒന്നോ രണ്ടോ ഹദീസുകൾ അറിയുന്നവരയിരിക്കും, ചില ഖുർആൻ ആയത്തുകൾ മനപ്പടാമാക്കിയവരായിരിക്കും, അങ്ങനെ എല്ലായിടത്തും അഭിപ്രായം പറഞ്ഞു കാര്യങ്ങളെ വികലമക്കൽ അവരുടെ ഹോബിയാണ്, അത്തരക്കാരിൽ നിന്നും നമ്മളെ പടച്ചവാൻ രക്ഷിക്കട്ടെ എന്നു പ്രാർത്ഥിച്ചു.
സമയം കാലത്ത് 9 മണി, ഒന്നു ശ്വാസം വിട്ടു വലത്തോട്ടും ഇടത്തോട്ടും നോക്കിയപ്പോൾ, നേരത്തെ കണ്ടതിനെക്കാളും ഒരുപാടു വണ്ടികൾ മുന്നിലും പിന്നിലും വലിയ സ്പീഡിൽ പോയിക്കൊണ്ടിരിക്കുകയാണ്. ഇരുവശങ്ങളിലും ഇപ്പോൾ മലകലോന്നും കാണുന്നില്ല, കുറച്ചു കഴിഞ്ഞപ്പോൾ എന്നോട് ഇടത്തോട്ട് ചൂണ്ടി ഒരു ചുവപ്പ് ബോർഡ് കാണിച്ചിട്ടു പറഞ്ഞു ഇനിയങ്ങോട്ടു മുസ്ലീങ്ങൾക്ക് മാത്രം പോകാൻ പാടുള്ളൂ അല്ലാത്തവർ വലതു വശം തിരിഞ്ഞു പോകണം. ഞാൻ ബോർഡിലേക്ക് നോക്കിയില്ല കാരണം ബോർഡിനു പിറകു വശമുള്ള സ്ഥലം നല്ല ഭംഗിയുള്ള ഈന്തപ്പനതോട്ടങ്ങളാൽ പച്ചവിരിച്ചു നില്ക്കുന്ന ഒരു കാഴ്ച, മണിക്കൂറുകളോളം മരുഭൂമിയും മലകളും കണ്ടു മരവിച്ച എനിക്ക് ശരിക്കുമോരശ്വാസമായി. ഈന്തപ്പനത്തോട്ടം കഴിഞ്ഞാൽ ഒരുപാടു വീടുകൾ കാണാമായിരുന്നു, ആ വീടുകൾക്ക് മുകളിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്ന റോഡു പോകുന്നത്,അത് കൊണ്ട് ഞാൻ ആ തോട്ടങ്ങളും വീടുകളും ശരിക്കും കണ്ടു. അതു കഴിഞ്ഞു കുറച്ചു പോയപ്പോൾ ഇടതു വശത്തായി, മദീനയിൽ നിന്നും പോകുന്ന ഹാജിമാർ ഇഹ്റാം കെട്ടുന്ന മീഖാത് അഭയാർ അലി എനിക്ക് കാണിച്ചു തന്നു, ഇറങ്ങി കാണാനാമെന്നഗ്രഹ്മുണ്ടായിരുന്നു പക്ഷെ ജുമുഅക്ക് നേരം വൈകുമെന്നതിനൽ പോയില്ല.
ഏതാണ്ട് 10 മിനുട്ടുകൂടി പോയപ്പോൾ ഒരു ട്രാഫിക് സിഗ്നലിൽ നിറുത്തി, ഒരു മിനിറ്റ് കഴിഞ്ഞാലെ ഞങ്ങൾക്ക് പോകാൻ പറ്റുകയുള്ളു, അപ്പോൾ ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു, തിങ്ങി നിൽക്കുന്ന ഈന്തപ്പനകൾ വലതു വശത്തു അവിടുന്ന് കുറച്ചകലെ ഒരു നല്ല ഭംഗിയുള്ള പള്ളി, ഏതാണെന്ന് തിരക്കിയപ്പോൾ ഖുബാ പള്ളിയാണെന്നു പറഞ്ഞു. ഞങ്ങൾ യാത്രപുരപ്പെടുന്നതിന്റെ മുന്പ് തന്നെ അതിന്റെ ചരിത്രം സ്പോണ്‍സർ എനിക്കു പറഞ്ഞു തന്നിരുന്നു. ഇതാണത്രേ ഇസ്ലാമിലെ ആദ്യത്തെ പള്ളി, നബി(സ)യുടെ ഹിജ്ര സമയത്ത് മദീനയിലെത്തും മുന്പേ ഇവിടെ കുറച്ചു ദിവസം നബി(സ)യും സ്വഹാബിമാരും താമസച്ചിരുന്നുവത്രേ. വലുപ്പമുള്ള ആ പള്ളി കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതിയായിരുന്നു, എന്നെ ആകര്ഷിക്കുന്നതുപോലെ ഒരു തോന്നൽ, ഇത്രയൊന്നും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു, പക്ഷെ ആ കാഴ്ചകൾ എന്നെ ശരിക്കും ആകർഷിച്ചു. ഞങ്ങൾ വണ്ടി തൊട്ടടുത്ത പാർകിങ്ങിൽ നിർത്തി പള്ളിയിലേക്ക് നടന്നു. ഒരു വശത്ത് വഴിവാണിബക്കാർ മറ്റേ വശത്ത് ടാക്സികൾ, വഴിവാണിബാക്കാരുടെ കയ്യിൽ പല പച്ച മരുന്നുകളും ചെടികളും ഉണ്ട്, അതെല്ലാം അവിടത്തെ നാടൻ മരുന്നുകലാനത്രേ. ഞാൻ അതികം ചോദിക്കാൻ നിന്നില്ല, പിന്നെ അതിന്റെ ആയുർവേദ ഉപയോഗം എന്നോടു തന്നെ ചോദിച്ചാൽ കുടുങ്ങുമെന്ന ഉത്തമബോധം തന്നെ കാരണം.
ഖൂബാ പള്ളിയിൽ കയറിയാൽ ഇടതു വശത്തായി വുളു എടുക്കാനുള്ള സൌകര്യമുണ്ട്, അത് കഴിഞ്ഞാൽ ഇടതു വശത്തായി മോതിരക്കിണർ കാണിച്ചു തന്നു, അതിലാണത്രെ നബിയുടെ മോതിരം വീണുപോയത്. പിന്നെ ഞങ്ങൾ വുളു എടുത്തു പള്ളിയില കയറി രണ്ടു രകാത് നിസ്കരിച്ചു കാരണം ഇവിടെ രണ്ടു രകാത് നിസകരിച്ചാൽ ഉമ്രയുടെ കൂലി ഉള്ളതായി നബി (സ ) അരുളിചെയ്തിട്ടുണ്ട്. ആ ഹദീസ് അവിടെ ചുമരിൽ എഴുതിവചിട്ടുമുണ്ട്.
സമയം ഏതാണ്ട് 09.30, ഇവിടെ നിന്നും 20 മിനിറ്റ് കഴിഞ്ഞാൽ മദീന പള്ളിയില എത്താം, ഞങ്ങൾ യാത്ര തിരിച്ചു. സുന്ദരമായ മദീന പട്ടണത്തിലൂടെയുള്ള യാത്ര നല്ല രസകരമായിരുന്നു. ആതുനിക രീതിയിലും അലങ്കാരത്തിലുമുള്ള കെട്ടിടങ്ങൾ അതിനിടയിലൂടെ പാംബിന്റെ രൂപത്തിൽ വളഞ്ഞു കിടക്കുന്ന പാലങ്ങൾ, റോഡിൻറെ നാനാഭാഗങ്ങളിലും പരന്നുകിടക്കുന്ന പുത്തൻ വാഹനങ്ങൾ, പിന്നെ പാരാവാരം പോലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടം എല്ലാവരും ഏതാണ്ട് ഒരേ ദിശയിലാണ് നീങ്ങുന്നത്, ഞങ്ങളുടെ വണ്ടി ഒരു ഭൂഗർഭവഴിയിലൂടെ കടന്നു മദീന പള്ളിയുടെ വടക്കു വശത്തേക്കു തിരിച്ചു, അപ്പോലെനിക്ക് പള്ളിയുടെ ആ വെളുത്ത മിനാരങ്ങൾ കാണാമായിരുന്നു. വണ്ടി കുറച്ചുകൂടി പള്ളിയോടു ചേർന്ന് വടക്കുവശത്തായി പാർക്ക് ചെയ്തു, ഞങ്ങൾ പള്ളിയെ ലക്ഷ്യമാക്കി നടന്നു, ഞാൻ അപ്പോഴും മിനാരങ്ങൾ നോക്കി നടക്കുകയായിരുന്നു, രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഏതാണ്ട് പള്ളിയുടെ പൂർണ്ണ രൂപം കണ്ടുതുടങ്ങി, നിലത്തേക്ക് നോക്കിയപ്പോൾ ചാര നിറമുള്ള മര്ബിളുകൾ കൊണ്ടലംഗ്രതമായ മുറ്റം. ഭക്തിയുടെയും സമാധാനത്തിന്റെയും മുറ്റത്തേക്ക് ഞാനെന്റെ വലതു കാൽ വെച്ച് കയറി. മനസ്സിലും ശരീരത്തിലും ഒരു തണുപ്പ് കയറിയ പോലെ തോന്നി, പറഞ്ഞരീകാൻ പറ്റാത്ത ആഹ്ലാദം. അങ്ങനെ പള്ളിയൊന്നു ചുറ്റിക്കാണാൻ ഞങ്ങൾ തീരുമാനിച്ചു, നല്ല ചൂടുണ്ടായിരുന്നു, ഞങ്ങൾ കയറിയ കവാടം, ബാത്രൂം 8 മുതൽ യാത്ര തിരിച്ചു, ഡോർ നംബറുകലെക്കൾ കണ്ടുപിടിക്കാൻ എളുപ്പം ബാത്രൂം നംബറൂകലാണ്, അടുത്ത ബാത്രൂം 7 ആയിരുന്നു അതിനു മുന്നിലായിട്ടു സ്ത്രീകൾക്ക് മാത്രം നമസ്കരിക്കാൻ സ്ഥലം ഒരുക്കിയിട്ടുണ്ട്. പിന്നെ ഇടയിലൊക്കെ തൂണുകളുണ്ട്. ഒന്നിടവിട്ട് തൂണുകളിൽ നമ്മുടെ നാട്ടിൽ കല്യാണത്തിന് കാണുന്ന വലിയ ഫാനുകൾ കറങ്ങികൊണ്ടിരിക്കുന്നുണ്ട്, കൂടാതെ ഫനുകളിൽ നിന്നും ചെറിയതോതിൽ വെള്ളം സ്പ്രേ ചെയ്യുന്നുമുണ്ടായിരുന്നു. ഈ കാഴ്ചകൾ നോക്കി നടക്കുന്നതിനിടയിൽ ചുറ്റുമുണ്ടായിരുന്നു തൂനുകളൊക്കെ പതുക്കെ വിടർന്നു കുടകളായി മാറാൻ തുടങ്ങി, കാണാൻ നല്ല ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു, അതുകൊണ്ട് തന്നെ ഞാനത് ക്യാമറയിൽ ഒപ്പിയെടുത്തു. എല്ലാ കുടകളും വിരിഞ്ഞു പള്ളിയുടെ മുറ്റത്ത് മൊത്തം സൂര്യപ്രകാശം എത്താത്ത രൂപത്തിൽ മറഞ്ഞു. അതു ഞങ്ങളുടെ ചുടു വെയിലത്തുള്ള നടത്തത്തിനു വലിയ അനുഗ്രഹമായിരുന്നു. അങ്ങനെ ഞങ്ങൾ ബാത്രൂം 1-നു അടുത്തെത്തി, അവിടെ നിന്നും നോക്കിയാൽ മദീന പള്ളിയുടെ പച്ച ഖുബ്ബ കാണാമായിരുന്നു, അതിനു താഴെയായിട്ടാണ് നബി(സ)യുടെ റൌളാഷരീഫ് ഒരുപാടു പഴക്കമുള്ള ആ പച്ച ഖുബ്ബക്കടുത്തായി വെള്ളി നിറത്തിലുള്ള മറ്റൊരു ഖുബ്ബയും കണ്ടു. എന്റെ മനസ്സു അപ്പോൾ റൌള കാണാൻ വെമ്പുന്നുണ്ടായിരുന്നു, പക്ഷെ സ്ത്രീകൾക്ക് പ്രത്യേകം സമയമുണ്ട്. റൌളയുടെ പുറത്തായി തൂവെള്ള മാർബിൾ വിരിച്ച സ്ഥലത്തിരുന്നു ഒരുപാടു പേർ സ്വലാത്ത് ചെല്ലുന്നുണ്ട്, ആ മാർബിളിന്റെ പ്രത്യേകത അത് ഏത് പൊരിവെയിലത്തും തണുത്തിരിക്കും എന്നതാണ്. ഭക്തിസാന്ദ്രമായ ആ കൂട്ടം കണ്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരനുഭൂതിയയിരുന്നു. ഒരു പക്ഷെ എന്റെ സ്പോണ്‍സർ പറയാറുള്ള പോലെ അല്ലാഹുവും അവന്റെ മലക്കുകളും സ്വലാത്ത് ചൊല്ലുന്ന ആ നബി(സ)യുടെ മഹത്വം നമ്മൾ അറിയുന്നതിനും എത്രയോ അപ്പുറമാണത്രെ. ഒരിക്കൽ ഒരു സ്വഹബി നബി(സ)യോട് താൻ ചൊല്ലുന്ന സകല ദിക്റുകളും, ദുആകളും നബി(സ)യുടെ മേലുള്ള സ്വലാത്തക്കട്ടെ എന്നു ചോദിച്ചപ്പോൾ നബി(സ) പറഞ്ഞത് അതു നിന്റെ ഇഹലോകത്തെയും പരലോകത്തെയും ബുദ്ധിമുട്ടുകൾ നീക്കും എന്നാണ്. അതുപോലെ സ്വലാത്ത് ചൊല്ലാത്തവനെ സംബത്തിചെടുത്തോളം അവനു നാശമാനെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവിടെ നിന്ന് ഞങ്ങൾ ഒരുപാടു സ്വലാത്ത് ചൊല്ലിക്കൊണ്ടു നടന്നു.
റൌളയിൽ നിന്നും നോക്കിയാൽ കാണുന്ന രൂപത്തിൽ വലതുവശത്തായി വിശുദ്ധമായ ജന്നത്തുൽ ബഖീ എന്നാ ഘബറിസ്ഥാൻ കാണിച്ചു തന്നു, പക്ഷെ അത് അടച്ചിട്ടിരിക്കുകയായിരുന്നു. അതിലനാത്രേ സ്വര്ഗീയ നാരികളുടെ നായികയായ ഫാത്തിമ(റ ) അന്ത്യ വിശ്രമം കൊള്ളുന്നത്. മഹത്തായ സ്ഥലം, അവിടെ കിടക്കുന്നവർക്ക് വേണ്ടി നബി(സ) പ്രാർത്വിച്ചിട്ടുണ്ടത്രെ. ഞാൻ ഇതെല്ലാം കണ്ടാസ്വതിക്കുമ്പോൾ സ്പോണ്‍സർ മാമനെ തിരയുകയായിരുന്നു, ഏതാണ്ട് ഇതിനടുത്തുള്ള ഒരു ഹോട്ടലിൽ ആണ് മാമൻ താമസിക്കുന്നത്, ഏകദേശം സ്ഥലം മനസ്സിലായപ്പോൾ ഞങ്ങൾ അങ്ങോട്ട് നടക്കാൻ തീരുമാനിച്ചു അങ്ങനെ പള്ളി മുറ്റത്തിൽ നിന്നിറങ്ങി ഹോട്ടൽ തേടി റോഡിലെക്കിറങ്ങി, കുറച്ചു കറങ്ങിയപ്പോൾ ഞങ്ങൾ ഹോട്ടൽ കണ്ടു. അങ്ങനെ പറഞ്ഞതനുസരിച്ച് മാമൻ പുറത്തു വന്നു ഞങ്ങളെ സ്വീകരിച്ചു. പിന്നെ ഞങ്ങൾ അവരുടെ മുറിയിലേക്ക് നടന്നു.
ഹജ്ജിന്റെ മഹത്വവും അതിൽ നിന്നുണ്ടായ ആത്മീയതയും, അതിലേറെ മനസ്സിന്റെ ആഹ്ലാദവും മാമന്റെ വാക്കുകളിലുടനീളം ഉണ്ടായിരുന്നു. ഒരു വല്ലാത്ത അനുഭവം തന്നെയാണത്രേ ഹജ്ജും മദീനയാത്രയും. മാമന്റെയും മാമിയുടെയും വാക്കുകൾ കേട്ടപ്പോൾ എനിക്ക് മാത്രമല്ല, ഇവിടെ വരുന്ന എല്ലാവർക്കും ഈ അനുഭവമുണ്ടത്രേ എന്നു തോന്നി. അങ്ങനെ ഞങ്ങൾ അവിടെയുണ്ടായിരുന്നു മറ്റു ഹാജിമാരുമായി സംസാരിച്ചിരുന്നു. എല്ലാവര്ക്കും പറയാനുള്ളത് ഈ സ്ഥലത്തിന്റെ മഹത്വം മാത്രമായിരുന്നു.